| Anaz's profileനേര്PhotosBlogLists | Help |
|
December 21 സൂഫിയുടെ നേരുകള്‍-44
അസ്സലാത്തു അലന്നബീ..
വസ്സലാമു അല റസൂല്‍... അശ്ശഫീഉല്‍ അബ്‌തഹീ... വല്‍ ഹബീബുല്‍ ആറബീ.. *'മൌലൂദി'ന്റെ ഈണത്തിലാഴ്ന്ന് ഉസ്താദ് മുന്നോട്ടും പിന്നോട്ട് ആടിക്കൊണ്ടു താളം പിടിക്കുമ്പോള്‍, മിനാരങ്ങളിരുന്ന അരിപ്രാവുകള്‍ കുറുകിക്കൊണ്ട് *'ജവാബ്' ചൊല്ലി. "അസ്സലാത്തു അലന്നബീ....." അടര്‍ന്നു വീഴാറായ മാന്റിലിന്റെ തുളകളിലേയ്ക്കു വെളിച്ചം ഉള്‍വലിയാന്‍ തുടങ്ങിയപ്പോള്‍ സാദിരിക്കയുടെ കൈകള്‍ പെട്രോമാക്സിന്റെ പമ്പിനായി പരതി. ശോഷിച്ച കരങ്ങള്‍ ചേര്‍ത്തു പിടിച്ചു കാറ്റടിക്കുമ്പോള്‍ മാന്റിലിന്റെ വെളിച്ചത്തില്‍ സാദിരിക്കയുടെ കണ്ണുകളും തിളങ്ങി.കുഴികളിലാണ്ടിരുന്ന ആ കണ്ണുകള്‍ എണ്ണ തീര്‍ന്നു കത്തിക്കൊണ്ടിരിക്കുന്ന വിളക്കു തിരി പൊലെ മുനിഞ്ഞു കത്തി. അതു നോക്കിയിരുന്നപ്പോള്‍ സിറാജിനു പേടി വന്നു. അവന്റെ മുമ്പിലിരുന്ന മറ്റ് കുട്ടികള്‍ ഉറങ്ങിത്തുടങ്ങിയിരുന്നു. * മൌലൂദ്: സ്തുതികീര്‍ത്തനങ്ങള്‍ * ജവാബ്: കോറസ്സായി ചൊല്ലുന്ന മൌലൂദ് ശകലം November 28 സൂഫിയുടെ നേരുകള്‍-33
ട്രെയിന്‍ വല്ലാത്തൊരു ലോകമാണ്. ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ലോകം! അതിലിരുന്നു ചിരിക്കുന്നവര്‍, ചിരിക്കാത്തവര്‍, കാരണവും അകാരണവുമായി ദുഖിക്കുന്നവര്‍, വിദൂരതയിലേയ്ക്കു കണ്ണും നട്ടിരുന്നു അന്തമില്ലാതെ ചിന്തിക്കുന്നവര്‍ ഇവരൊക്കെയുണ്ടെങ്കിലും മുഖത്തിന്റെ പ്രത്യക്ഷ വികാരം വെറും നിര്‍വികാരതയാണ്. ഉള്ളിലുള്ളതു പുറത്തെടുക്കാന്‍ ആരും തയ്യാറല്ല. മുഖം മൂടികള്‍ തുരന്നു പുറത്തു വരുന്നവയാണ് പല ഭാവങ്ങളും. ഒന്നും കാണാന്‍ കഴിയുന്നില്ല. ആരൊക്കെയൊ ഉറക്കെ സംസാരിക്കുന്നുണ്ട്. പഠിച്ച പാഠങ്ങളില്‍ അയാളുടെ ചിന്തകളുണര്‍ന്നു... ഓതലിന്റെ ഈണം മനസ്സിലുയര്‍ന്നപ്പോള്‍ അയാള്‍ ഓത്തുപള്ളിയോര്‍ത്തു, ഒപ്പം ഉസ്താദിനേയും....
* ജിഹാദ്: ദൈവമാര്‍ഗ്ഗത്തിലുള്ള പരിശ്രമം.
November 21 സൂഫിയുടെ നേരുകള്‍-22
നാഗര്‍കോവില്‍ കഴിഞ്ഞു ട്രെയിന്‍ തിരുനെല്‍വേലിക്കു തിരിയുകയാണ്. തമിഴ്‌നാട്ടിന്റെ നിവര്‍ന്ന പച്ചപ്പുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളില്‍ ഒറ്റക്കും പെട്ടെക്കുമായി കുത്തി നിര്‍ത്തിയിരിക്കുന്ന നോക്കു കുത്തികള്‍!
ഇടക്കു പ്രത്യക്ഷപ്പെടുന്ന തെങ്ങിന്‍ തോപ്പുകളും, വാഴത്തോപ്പുകളും! സന്ധ്യയായതിനാല്‍ പച്ചപ്പുകള്‍ തനി നിറം വിട്ടു അതിന്റെ ഡാര്‍ക്ക് ഷൈഡുകളിലേക്കു പടര്‍ന്നു കയറിത്തുടങ്ങിയിരുന്നു. ദൂരെ വയലറ്റു നിറത്തില്‍ നിന്നു ചാര നിറത്തിലേക്കു സംക്രമിക്കുന്ന മല നിരകള്‍ സമതലത്തിനു ചെറിയ മതില്‍ തീര്‍ത്തു കൊണ്ടു നില്‍ക്കുന്നു. അങ്ങിങ്ങായി കാണുന്ന ചെറിയ വീടുകളിലെ ഇലക്‍ട്രിക് ബല്‍ബുകള്‍ മണ്‍ചെരാതുകളെപ്പോലെ തോന്നിച്ചു. സന്ധ്യ മയങ്ങുകയാണ്. ഇഷ്ടികച്ചൂളകള്‍ക്കു മീതെ സന്ധ്യ ചുവന്നു തുടങ്ങി. ഇരുണ്ട കരിമ്പാറക്കെട്ടുകള്‍ അടുത്തടുത്തു വന്നു. അവയ്ക്കു താഴെ തളം കെട്ടിയ കൊച്ചു ജലാശയങ്ങളില്‍ പായല്‍ പതഞ്ഞു കിടന്നു. വിദൂരതയില്‍ നിന്നു കേട്ട നാദവീചികള്‍ അടുത്ത് കേള്‍ക്കായി. വര്‍ണ്ണ വിളക്കുകള്‍ തെളിഞ്ഞു കണ്ട ഒരു കോവിലില്‍ നിന്നായിരുന്നു അത്. അവിടെ ഉത്സവമാണ്. ട്രെയിനിന്റെ ജനാലകള്‍ക്കിടയിലൂടെ നേര്‍ത്ത കാറ്റ് ഒഴുകി വന്നു. പുറത്തു മഴ പെയ്യുന്നുണ്ട്. അയാള്‍ ഹാന്‍ഡ്‌ബാഗില്‍ ഇടം കൈ കുത്തി ബര്‍ത്തില്‍ ചെരിഞ്ഞു കിടന്നു. പാറി വീഴുന്ന മഴത്തുള്ളികള്‍ തലമുടികളില്‍ വന്നു വീഴുമ്പോള്‍ അയാള്‍ക്കു വല്ലാത്ത ഒരു സുഖം തോന്നി. എന്നാല്‍ ചിന്തകളുടെ വേലിയേറ്റത്തില്‍ ആ നിമിഷാര്‍ദ്ധ സുഖങ്ങളുടെ മണ്‍കൂനകള്‍ തകര്‍ന്നു പോയി. അയാള്‍ക്കു 'നന്തനാരുടെ' വാക്കുകളാണു ഓര്‍മ്മ വന്നത്. "അനുഭൂതികളുടെ ലോകത്ത് നിന്നും അയാള്‍ യാത്ര തിരിക്കുകയാണ് !!". അതെ.. അനുഭൂതികളുടെ ലോകം... അവിടെ ഒരു കൊച്ചു വീട്ടില്‍ സ്നേഹശീലയായ ഭാര്യയും കുഞ്ഞും തന്റെ തിരിച്ചു വരവും പ്രതീക്ഷിച്ചിരിക്കുന്നു. താന്‍ ഇവിടെ ഈ തുരുമ്പു പിടിച്ച ഒരു കമ്പാര്‍ട്ട്മെന്റിലിരുന്നു അവര്‍ക്കു എതിര്‍ദിശയിലേക്കു പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. എത്ര പെട്ടെന്നാണ് ചില തീരുമാനങ്ങള്‍ ജീവിതങ്ങള്‍ക്കു മേല്‍ പകിട കളിക്കുന്നത്? ജീവിതം മറ്റൊരു ദശാസന്ധിയിലേക്ക് തെന്നി നീങ്ങുകയാണോ? ഈ അന്തമില്ലാത്ത ചിന്തകള്‍ എവിടേക്കാണ് തന്നെയും കൊണ്ടു പോകുന്നത് കേവലമൊരു ട്രാന്‍സ്ഫറിനെക്കുറിച്ചോര്‍ത്താണ് ഈ ആകുലതകളെന്നോര്‍ത്തപ്പോള്‍ അയാള്‍ക്കു സ്വയം പുച്ഛം തോന്നി. ഇക്കണക്കിനു ജീവിതത്തില്‍ ശരിക്കുള്ള പ്രതിസന്ധികള്‍ നേരിടുമ്പോള്‍ എന്താകും അവസ്ഥ. തന്റെ തലമുറക്കു ഒരു വിധത്തിലുള്ള ജീവിത പ്രതിസന്ധികളേയും നേരിടാനുള്ള ചങ്കൂറ്റമില്ലെന്നു അയാള്‍ക്കു എപ്പോഴും തോന്നാറുള്ളതാണ്. ആത്മബലമില്ലത്ത ഒരു തലമുറ! തലമുറകളെക്കുറിച്ചോര്‍ത്തപ്പോള്‍ ഉമ്മുമ്മ വീണ്ടും അയാളുടെ മനസ്സിലേക്കിറങ്ങി വന്നു. കുടുംബത്തില്‍ തലമുറകളുടെ വിടവുകള്‍ നികത്തിക്കൊണ്ടാണ് ഉമ്മുമ്മ ജീവിച്ചത്. ഉമ്മുമ്മ അയാളുടെ ഉപ്പയുടെ ഉമ്മയുടെയും ഉമ്മയായിരുന്നു. ഉപ്പയുടെ ഉമ്മയും വാപ്പയും ഉപ്പയുടെ ചെറുപ്പത്തില്‍ തന്നെ അസുഖം വന്നു മരിച്ചുപോയി. എന്തു അസുഖം എന്നു അന്വേഷിച്ചപ്പോള്‍ ഉമ്മുമ്മയുടെ ഭഷയിലുള്ള എതോ ഒരു അസുഖത്തിന്റെ പേരു പറഞ്ഞതു അയാളിപ്പോള്‍ ഓര്‍ക്കുന്നുണ്ടായിരുന്നില്ല. ഉമ്മുമ്മക്കു ഉമ്മുമ്മയുടേതായ ഒരു ഭാഷയുണ്ടായിരുന്നു. എന്തായാലും ഉപ്പയേയും എളാപ്പയെയും വളര്‍ത്തിയതു ഉമ്മുമ്മയാണ്. ഉമ്മുമ്മയുടെ മകനായ ഉപ്പയുടെ മാമയുടെയും കുട്ടികളെ വളര്‍ത്തിയതും ഉമ്മുമ്മയാണ്. കുടുംബത്തിനു മുകളില്‍ ഒരു വന്‍ വൃക്ഷമായി ഉമ്മുമ്മ പടര്‍ന്നു നിന്നു. അധികാരത്തിന്റെ ചെങ്കോല്‍ തന്റെ കയ്യിലിരിക്കുമ്പോഴും വളര്‍ന്നു വരുന്ന പുതിയ തലമുറക്കു തന്റെ അധികാരം പകുത്തു കൊടുക്കാന്‍ ഉമ്മുമ്മക്കു ഒരു മടിയുമുണ്ടായിരുന്നില്ല. എന്നാല്‍ പെണ്ണുങ്ങള്‍ കുടുംബകാര്യങ്ങളില്‍ അനാവശ്യമായി തലയിടുന്നതും, വഴക്കിനു വഴി വെക്കുന്നതും ഉമ്മുമ്മ വെച്ചു പൊറുപ്പിച്ചില്ല. "എത്തറ ഓതി എണ്ണറ വായിച്ചാലും പെണ്‍മതി പീ തൂക്കും" എന്നായിരുന്നു ഉമ്മുമ്മയുടെ പ്രമാണം. പില്‍ക്കാലത്ത് ഉമ്മുമ്മയുടെ ഈ പ്രമാണം അയാള്‍ ഒരു സഹൃദയ സദസ്സില്‍ അവതരിപ്പിച്ച് വ്യഖ്യാനം നല്‍കാന്‍ ശ്രമിച്ചതിനെച്ചൊല്ലി ഭാര്യയടക്കമുള്ള ചില പെണ്‍പട അയാള്‍ക്കെതിരെ ശക്തമായ ആക്രമണം അഴിച്ചു വിടുകയുണ്ടായി. ആ സംഭവമോര്‍ത്തു ഊറിക്കൂടിയ ചിരി ചെന്നു പറ്റിയതു എതിരേയിരിക്കുന്ന തമിഴന്‍ കച്ചവടക്കാരന്റെ മുഖത്താണ്. തമിഴന്‍ കടുപ്പിച്ചൊന്നു നോക്കിയപ്പൊള്‍ അയാളുടെ ചിരി പറന്നു പോയി. November 16 സൂഫിയുടെ നേരുകള്-11
"ഉമ്മുമ്മാ... ഒരു കത പറയ് " സിറാജ് നിന്നു ചിണുങ്ങി.
നരച്ച മുടിയിഴകള്‍ കോതിയൊതുക്കി, മെല്ലിച്ചു നീണ്ട കൈകള്‍ കൊണ്ടു കാല്‍മുട്ടുകളുഴിഞ്ഞു, കുസൃതിച്ചിരിയോടെ ഉമ്മുമ്മാ പാടിത്തുടങ്ങി.. "കതകതയച്ചി കാരണത്തച്ചി.. കഞ്ഞീലുരിയരി വെച്ചാളച്ചി അതൂറ്റി കുടിച്ചാളച്ചി എന്നിട്ട് കെടന്നു ഉറങ്കിയാളച്ചി.." സിറാജിനു ദേഷ്യം വന്നു. ഈ പാട്ടില്‍ കഥയില്ലെന്നു അവനറിയാം. പിണക്കത്തോടെ ശുഷ്കിച്ച കൈപ്പലകകളില്‍ തൊലി വലിച്ചു അവന്‍ ഉമ്മുമ്മയ്ക്കു നല്ലൊരു നുള്ളു കൊടുത്തു. "എന്റെ ആണ്ടവരേയ്.." ഉമ്മുമ്മ വേദന കൊണ്ടു കൈ വലിച്ചു. "ഷെരീഫാ.. നെന്റെ അറാമ്പെറന്ന പയലിനെ വിളിച്ചോണ്ടു പോ.. ന്നെ ഉവദ്രവിക്കുന്ന്..." ഉമ്മുമ്മ ഉറക്കെ വിളിച്ചു പറഞ്ഞതു കേട്ടതും അടുക്കളയിലെ ഇടനാഴിയില്‍ നിന്നും ഉമ്മയുടെ ശബ്ദം ഉയര്‍ന്നു. സിറാജ് പഴങ്കമ്പിളിക്കുള്ളിലേയ്ക്കു നൂഴ്ന്നു കയറി. ഇനി വഴക്കിന്റെ പൂരമാണ്. വഴക്കു കേട്ടെഴുന്നേല്‍ക്കാതിരുന്നാല്‍ ചിലപ്പോള്‍ ചെറിയ ഒന്നു രണ്ടു അടി കിട്ടിയെന്നും വരും.
അടി കിട്ടുന്നതോ വഴക്കു കേള്‍ക്കുന്നതോ അല്ല സിറാജിനു പ്രശ്നം, ഉമ്മ കമ്പിളിക്കുള്ളില്‍ നിന്നും അവനെ വലിച്ചു പുറത്തെടുത്ത്, തിണ്ണയിലെ ഇരുമ്പു കസേരയില്‍ കൊണ്ടു പോയി പുസ്തകവും കയ്യില്‍ തന്ന് ഇരുത്തും. കമ്പിളിക്കുള്ളില്‍ നിന്നു പുറത്തു കടക്കുമ്പോഴേ തണുത്തു വിറക്കാന്‍ തുടങ്ങുന്ന അവന്‍, ഇരുമ്പു കസേരയിലിരുന്നു കയ്യിലുള്ള പുസ്തകത്തിലേക്കു മിഴിച്ചു നോക്കും. അരിച്ചു കയറുന്ന തണുപ്പു നിക്കറിന്റെ അതിര്‍വരമ്പുകള്‍ കടന്നു ശരീരത്തിലെക്കു തുളക്കുമ്പോള്‍ കുളിരു കൊണ്ട് അവന്റെ പല്ല് സാധാരണ കൂട്ടിയിടിക്കുന്നതു അവന്‍ തന്നെ കേള്‍ക്കാറുണ്ട്. അതോര്‍ത്തപ്പോള്‍ തന്നെ സിറാജിനു കുളിര്‍ന്നു. അവന്‍ പുതപ്പിനടിയിലേക്കു ഒന്നു കൂടി ഊളിയിട്ടു. കുറച്ചു നേരമായിട്ടും ഉമ്മയുടെ അനക്കമൊന്നും കാണാഞ്ഞത് കൊണ്ടു അവന്‍ ഒരാമയെപ്പോലെ വീണ്ടും തല പുറത്തേക്കിട്ട് ഉമ്മുമ്മയെ തോണ്ടി. "ഉമ്മുമ്മാ... ഒരു കത" അവന്റെ സ്വരത്തിലെ സങ്കടം തിരിച്ചറിഞ്ഞിട്ടെന്നോണം ഉമ്മുമ്മ കഥ പറഞ്ഞു തുടങ്ങി. "ഈറാളും മുള ഈരാറ്റുപേട്ടയില്‍ വാഴും മമ്മതു മീതീന്റെ മുമ്പൂത്രനായോരു മമ്മതുക്കായുടെ വീടു പുകിന്തേ അത്തമിച്ചത്തര രാത്തിരി സമയം പേടി സുപാതം കുരച്ചിട്ടെന്തെന്നുമേതെന്നും ചോദിച്ച നേരത്ത്..." സിറാജിനെ ഉള്‍ക്കണ്ഠയുടെ മുള്‍ മുനയില്‍ നിര്‍ത്തി, പാട്ടിന്റെ ഈണത്തില്‍ മുഴുകി ഉമ്മുമ്മ ഉറക്കത്തിലേക്കു വഴുതി വീണു. സിറാജിനു സങ്കടം വന്നു. മെലിഞ്ഞുണങ്ങിയ തോളുകളില്‍ അമര്‍ത്തിക്കുലുക്കിയപ്പോള്‍ ഉമ്മുമ്മ കണ്ണു മിഴിച്ചു.കുഴിഞ്ഞൊട്ടിയ കണ്‍തടങ്ങളില്‍ നരച്ച കണ്ണുകള്‍ തിളങ്ങി. "എന്നിട്ടു കതയെന്തായി ഉമ്മുമ്മാ" അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടു ഉമ്മുമ്മ വെളുക്കനെ ചിരിച്ചു. താന്‍ കഥ പറയുകയായിരുന്നുവെന്നു അപ്പോഴാണു അവരോര്‍ത്തത്. ഏതു കഥയാണ് പറഞ്ഞിരുന്നതെന്നവര്‍ മറന്നു പോയിരുന്നു. ഈയിടെയായി അങ്ങനെയാണ്... ഓര്‍മ്മകളുടെ കണ്ണികള്‍ ഇടക്കിടക്കു വിട്ടു പോകുന്നു... "മമ്മതുക്കാന്റെ കത എന്തായുമ്മുമ്മാ" സിറാജു വിടാനുള്ള ഭാവമില്ല. ഈരാറ്റുപേട്ടയിലെ പെരിയ പണക്കാരനായ മമ്മതുക്കാന്റെ വീട്ടില്‍ നട്ടപ്പാതിരക്കു പൊന്നു കക്കാന്‍ വന്ന മറവന്മാരെക്കുറിച്ചാണ് കഥ. 'പേടി സുപാത'മെന്നാല്‍ നായയാണെന്നു ഉമ്മുമ്മ അവനു മുമ്പെ പറഞ്ഞു കൊടുത്തിരുന്നു. മറവന്മാര്‍ ചൂട്ടു കറ്റകളുമായി കിഴക്കന്‍ മലയിറങ്ങിവരുന്ന വിവരത്തെക്കുറിച്ച് മമ്മതുക്കായ്ക്കു മുമ്പു തന്നെ വിവരം കിട്ടിയിരുന്നു എന്നു ഉമ്മുമ്മ പറഞ്ഞു. വീട്ടിലെ സാധനങ്ങളൊക്കെ തട്ടിന്‍ പുറത്തൊളിപ്പിച്ചു വെച്ച്, സ്ത്രീകളെയും കുട്ടികളെയും കിണറ്റില്‍ ഇറക്കിയിരുത്തിയാണു മമ്മതുക്കാ മറുതന്ത്രം മെനഞ്ഞത്. എന്നാല്‍ കിണറ്റില്‍ നിന്ന് സ്ത്രീകളുടെ ചിലപ്പും കുട്ടികളുടെ കരച്ചിലും അടക്കി നിര്‍ത്താന്‍ മമ്മതുക്കായ്ക്കായില്ല. "ഓടി ബാടാ രാമാ.. പൊന്നു മട്ടുമല്ലെടാ,.. പൊമ്പളെയെയും ഇറുക്കെടാ രാമാ... കടത്തി കൊണ്ടു പൊകലാമെടാ രാമാ..." മറവന്മാര്‍ കിണറ്റിലേക്കു നോക്കി ആര്‍ത്തു വിളിക്കുകയാണ്.. സിറാജിന്റെ കണ്ണുകള്‍ ആകാംക്ഷ കൊണ്ടു വിടര്‍ന്നു. എന്തും സംഭവിക്കാം.മമ്മതുക്കായുടെ കളി വെള്ളത്തിലാകുമോ.. കറുത്തു പിടച്ചവരും കുളിക്കാത്തവരുമായ മറവന്മാര്‍ മമ്മതുക്കായുടെ പെണ്ണുങ്ങളേയും കുട്ടികളേയും പിടിച്ചു കൊണ്ടു പോകുമോ? എല്ലാ മറവന്മാരും കിണറ്റുകരയില്‍ നിന്നും കിണറ്റിലേക്കു എത്തി നോക്കി. ഒന്നും കാണാന്‍ കഴിയുന്നില്ല.... കണ്ണില്‍ കുത്തിയാല്‍ അറിയാത്ത ഇരുട്ട്... ആകാംക്ഷ കൊണ്ടു സിറാജിനു ശ്വാസം മുട്ടുന്നതു പോലെ... കിണറ്റിലേക്കു നോക്കി നിന്ന മറവന്മാര്‍ പിന്നാക്കം മലന്നു വീണു! എന്നിട്ടു നിലത്തു വീണു കിടന്നുരുണ്ടു. എന്താണു സംഭവിച്ചത്..? സിറാജ് വാ പിളര്‍ന്നു... ഉമ്മുമ്മ രഹസ്യം പൊട്ടിക്കുന്ന ആ ചിരി ചിരിച്ചു. കിണറ്റിന്റെ ഉള്ളില്‍ വക്കിനോടു ചേര്‍ന്നു ഒരു തട്ടു കെട്ടിയിരുന്നു. അവിടെയായിരുന്നു മമ്മതുക്കായുടെ പണിക്കാരികള്‍ ഒളിച്ചു നിന്നത് അവരുടെ കയ്യില്‍ ഇരുമ്പു ബക്കറ്റു നിറയെ തിളക്കുന്ന ടാറുമുണ്ടായിരുന്നു. അതിമോഹം മൂത്തു മലയിറങ്ങിയ മറവന്മാര്‍ തിളക്കുന്ന ടാറില്‍ വെന്തു കിടന്നു.. ചെറിയ പൊള്ളലേറ്റവരെ മമ്മതുക്കായുടെ പണിക്കാര്‍ മരത്തില്‍ പിടിച്ചു കെട്ടി. മുണ്ടക്കയം വെല്ല്യ ഠേഷനില്‍ നിന്നും ഇന്‍സ്പേട്ടര്‍ നേരിട്ടു വന്നു മമ്മതുക്കായെ തോളില്‍ തട്ടി ഇങ്ങനെ പറഞ്ഞത്രെ. "ഇങ്ങടെ ബുത്തി പെരുത്ത ബുത്തി തന്നെ." മമ്മതുക്കാ വിനയാന്വിതനായി ചിരിച്ചു.." സിറാജിനു സന്തോഷമായി... അവന്‍ ഉമ്മുമ്മയുടെ മടിയില്‍ തലവെച്ചു കിടന്നു..മൃദുലമായ ആ കൈകള്‍ ഒരിളം കാറ്റു പോലെ അവന്റെ തലമുടികളെ തടവിക്കൊണ്ടിരുന്നു... ശര ശര ശബ്ദത്തില്‍ ഒരു മഴ ഓടിയെത്തി ഓടിന്റെ മുകളില്‍ പെരുമ്പറ കൊട്ടി. ഓട്ടിറമ്പില്‍ വെള്ളം വീഴുന്ന ശബ്ദത്തിനു കാതോര്‍ത്ത് സിറാജ് ഉമ്മുമ്മയുടെ മടിയില്‍ പറ്റിക്കിടന്നു. September 15 "നേര് "ഇതെന്റെ ഭൂമികയാണ്! ചിതറിത്തെറിക്കുന്ന എന്റെ ചിന്താധൂളികളുടെ, പതഞ്ഞു പൊങ്ങുന്ന എന്റെ ആത്മസംഘര്‍ഷങ്ങളുടെ, കുമിഞ്ഞു കൂടുന്ന ആശയധാരകളുടെ, ജല്‍പ്പനങ്ങളുടെ ഭൂമിക!
എന്നിലെ നേരറിയാനുള്ള എളിയ ശ്രമമാണ് ഈ ബൂലോകം..
അനുവാചകരെ നിങ്ങള്‍ക്കു സ്വാഗതം……. നമുക്കു സംസാരിക്കാം, നേരുകളെയും നുണകളെയും കുറിച്ചു, അനുകൂലിക്കുകയോ, പ്രതികൂലിക്കുകയോ ആവാം…. പക്ഷെ എന്റെ നേരിനെ എനിക്കു ചികഞ്ഞെടുത്തു തരണം!
സസ്നേഹം സൂഫി |
||||||||
|
|